New Delhi: ഇന്റിരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് (Editor-in-Chief) അര്‍ണബ് ഗോസ്വാമിയ്ക്ക് (Arnab Goswamy) സുപ്രീം കോടതി (Supreme Court) ജാമ്യം അനുവദിച്ചു.
അർണബ് 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
അറസ്റ്റിലായി 8 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് നടപ്പിലാക്കിയശേഷം അത് തങ്ങളെ അറിയിക്കണമെന്നും കോടതിയെ ആവശ്യപ്പെട്ടിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനസര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കണ്ട് നില്‍ക്കാനാകില്ലെന്ന് നേരത്തെ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
കൂടാതെ, ആത്മഹത്യാപ്രേരണ വകുപ്പ് എങ്ങനെയാണ് ഈ കേസില്‍ വരികയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. പണം നല്‍കാനുള്ളതിന്‍റെ പേരില്‍ ആത്മഹത്യാപ്രേരണക്കേസ് ചുമത്താന്‍ കഴിയില്ലെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്നും സുപ്രീംകോടതി വിശദമാക്കി. ഈ കേസ് ഒരു തീവ്രവാദ കേസ് അല്ല. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാന്‍ കഴിയില്ല എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 9നാണ് മുംബൈ ഹൈക്കോടതി അര്‍ണബിന് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി, ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്നും ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.
നവംബര്‍ 4നാണ് അര്‍നബ് ഗോസ്വാമിയെയും കൂട്ടുപ്രതികളായ ഫിറോസ് ഷെയ്ഖിനെയും നിതീഷ് സര്‍ദയെയും ആര്‍ക്കിടെക്റ്റ്-ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെയും അമ്മയുടെയും ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആര്‍കിടെക്‌ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വയ് നായിക്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വയ് നായികിന്‍റെ കുറിപ്പ് പോലീസ് (Maharashtra Police) നേരത്തെ കണ്ടെത്തിരുന്നു.
മൂന്ന് കമ്പനികളുടെ ഉടമകള്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നത്. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വര്‍ക്സിന്റെ നിതീഷ് സര്‍ദ എന്നിവരാണ് തനിക്ക് പണം നല്‍കാനുള്ള മൂന്നുപേര്‍ എന്നും അന്‍വയ് കുറിപ്പില്‍ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു.
അന്വേഷണത്തിനിടെ അന്‍വയുടെ കമ്പനിയായ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാര്‍ അന്‍വയെ ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താന്‍ പണം നല്‍കിയെന്നാണ് വാദിച്ചിരുന്നത്.
Also read: അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല, സെഷന്‍സ് കോടതിയെ സമീപിക്കൂവെന്ന് ഹൈക്കോടതി
മരണത്തിനു പിന്നാലെ കേസെടുത്തിരുന്നെങ്കിലും അര്‍ണബിനും മറ്റുള്ളവര്‍ക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ റായ്ഗഢ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് 2020 മെയില്‍ അന്‍വയുടെ മകള്‍ അദ്ന്യ നായിക് കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ചു. മെയില്‍ തന്നെ ആഭ്യന്തര വകുപ്പ് കേസ് സി.ഐ.ഡിക്ക് കൈമാറിയിരുന്നു. പുനരന്വേഷണം നടക്കവെയാണ് അര്‍ണബിന്റെ അറസ്റ്റ്.