ന്യൂഡല്‍ഹി: മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ പിന്താങ്ങിയുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സംസാരത്തിനു ശേഷം നിലപാട് മയപ്പെടുത്തി എംപി സുബ്രഹ്മണ്യം സ്വാമി. അരവിന്ദ് സുബ്രഹ്മണ്യത്തെ മാറ്റണമെന്നായിരുന്നു നേരത്തെ സ്വാമിയുടെ ആവശ്യപ്പെട്ടത്. ഈ നിലപാടില്‍നിന്നാണ് സ്വാമി ഇപ്പോള്‍ പിന്നോട്ടുപോയത്.
തങ്ങള്‍ക്ക് അരവിന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് എല്ലാം അറിയാം എങ്കിലും അദ്ദേഹം മുതല്‍ക്കൂട്ടാണെന്ന് ബിജെപി സര്‍ക്കാര്‍ പറയുകയാണെങ്കില്‍ തന്‍റെ നിലപാടില്‍നിന്നു പിന്നോട്ടുപോകുകയാണെന്നും സത്യം തെളിയിക്കാന്‍ കൂടുതല്‍ കാത്തിരിക്കുകയാണെന്നും സ്വാമി സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, തുടര്‍ന്നുള്ള ട്വീറ്റുകളില്‍ അരവിന്ദ് സുബ്രഹ്മണ്യത്തെ പൂര്‍ണമായും താന്‍ ഒഴിവാക്കിയിട്ടില്ലെന്നുള്ള സൂചനകളും സ്വാമി നല്‍കുന്നുണ്ട്.
സാമ്പത്തിക ഉപദേഷ്ടാവില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ ഉപദേശങ്ങള്‍ വിലപ്പെട്ടതാണ്. സ്വാമിയുടെ കാഴ്ചപ്പാടുകളോട് യോജിക്കുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.സ്വാമിയുടെ കാഴ്ചപ്പാട് തങ്ങൾ പങ്കു വെക്കുന്നില്ലെന്നും ഉദ്യേഗസ്ഥരെ കടന്നാക്രമിക്കുേമ്പാൾ അത് ഏതെറ്റംവരെ ആകാമെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണെന്നും ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥാനത്തുനിന്ന് പിന്‍മാറുകയാണെന്നും രണ്ടാംവട്ടം ഗവര്‍ണറാകാന്‍ ഇല്ലെന്നും രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരെ തിരിഞ്ഞത്.
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന് തടയിടുകയാണ് അരവിന്ദ് സുബ്രഹ്മണ്യനെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മരുന്നുകളുടെ ബൗദ്ധിക സ്വത്ത് അവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്ന് സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചു. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അരവിന്ദ് സുബ്രമണ്യത്തിന്‍റെ പേര് ഉയര്‍ന്നു വരുന്നതിനിടെയാണ് സ്വാമിയുടെ ആക്രമണം.