Home> India
Advertisement

യു.പി മുഖ്യമന്ത്രിയ്ക്ക് കാവിവസ്ത്രം യോജിക്കില്ല: പ്രിയങ്കാ ഗാന്ധി

തന്‍റെ സുരക്ഷ വലിയ കാര്യമല്ല എന്നും, സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയാണ് വലിയ പ്രശ്നമെന്നും, ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

യു.പി മുഖ്യമന്ത്രിയ്ക്ക് കാവിവസ്ത്രം യോജിക്കില്ല: പ്രിയങ്കാ ഗാന്ധി

ലഖ്നൗ: തന്‍റെ സുരക്ഷ വലിയ കാര്യമല്ല എന്നും, സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയാണ് വലിയ പ്രശ്നമെന്നും, ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

നിയമവിരുദ്ധമായ നിരവധി നടപടികളാണ് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരും പോലീസും നടത്തിയതെന്നും  അരാജകത്വത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തിയാണ് പോലീസില്‍നിന്നും ഉണ്ടായതെന്നും പ്രിയങ്ക പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ രീതിയെയും പ്രിയങ്ക വിമര്‍ശിച്ചു. 

തന്‍റെ ഉത്തര്‍ പ്രദേശ്‌ സന്ദര്‍ശനവേളയില്‍ നടന്ന പോലീസ് നടപടിയില്‍ ഗവര്‍ണര്‍ക്ക്‌ പരാതി സമര്‍പ്പിച്ചശേഷം മധ്യമങ്ങളോട് സംസാരിക്കവേ ആണ് അവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ലഖ്നൗവില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ യോഗി സർക്കാരിനും യുപി പോലീസിനുമെതിരെ അവര്‍ ശക്തമായി ആഞ്ഞടിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രിയങ്ക കടുത്ത വിമര്‍ശനമുന്നയിച്ചു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ല. താങ്കള്‍ ധരിച്ച കാവി വസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ധര്‍മം പിന്തുടരണമെന്ന് പ്രിയങ്ക യോഗിയോട് പറഞ്ഞു.

ബിജ്നോറില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച്‌ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ നിന്ന് നശിപ്പിക്കപ്പെട്ട പൊതുമുതല്‍ തിരിച്ചുപിടിക്കാന്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന യോഗിയുടെ പ്രസ്താവനയെയും പ്രിയങ്ക വിമര്‍ശിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള പ്രതികാരമാണിതെന്ന് പ്രിയങ്ക പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതെന്നും പൊതുജനങ്ങള്‍ക്കെതിരെയുള്ള പ്രതികാരനടപടിയാണിതെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം, തന്റെ സ്കൂട്ടര്‍ യാത്രയ്ക്ക് ഉത്തര്‍ പ്രദേശ്‌ ട്രാഫിക്‌ പോലീസ് വന്‍ പിഴ ചുമത്തിയതിനെപ്പറ്റിയും അവര്‍ പരാമര്‍ശിച്ചു. യാതൊരു പ്രശ്നവുമില്ല, പിഴയടയ്ക്കുമെന്നും അവര്‍ പറഞ്ഞു.

വിവിധ വകുപ്പുകളിലായി 6100 രൂപയാണ് ട്രാഫിക്‌ പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. 
 
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ, ഹെല്‍മറ്റ് ധരിക്കാതെയുള്ള സ്കൂട്ടര്‍ യാത്ര 500 രൂപ, സിഗ്നല്‍ ലംഘനം 300 രൂപ, നിയമവിരുദ്ധമായ നമ്പര്‍ പ്ലേറ്റ് 300 രൂപ, അപകടകരമായ രീതിയില്‍, അമിതവേഗതയില്‍ സ്കൂട്ടര്‍ ഓടിച്ചതിന് 2500 രൂപ ഇങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.

 

Read More