മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടി, അധികാരമുറപ്പിച്ചശേഷം ബിജെപിയ്ക്കെതിരെ കടന്നാക്രമണം തുടര്‍ന്ന് ശിവസേന!!
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തവണ ബിജെപിയെ കടന്നാക്രമിക്കാന്‍ ഘടകകക്ഷിയായ ശിവസേന ആയുധമാക്കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വിപണിയില്‍ ആര്‍ക്കും പ്രതീക്ഷയില്ലെന്നും, സാമ്പത്തിക പ്രതിസന്ധി കാരണം വ്യാപാരം 30 മുതല്‍ 40 ശതമാനം വരെ ഇടിഞ്ഞുവെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലൂടെയായിരുന്നു ശിവസേനയുടെ ബിജെപിക്കെതിരെയുള്ള ആക്രമണം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ദീപാവലിക്കാലത്തെ നിശബ്ദതയായാണ് ശിവസേന കാണുന്നത്.
കൂടാതെ, എഡിറ്റോറിയലില്‍, നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും ശിവസേന വിമര്‍ശിക്കുന്നുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തികാവസ്ഥയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. സമ്പദ്‌വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുമെന്നായിരുന്നു ഇവ നടപ്പിലാക്കുമ്പോള്‍ പറഞ്ഞിരുന്നത്. പക്ഷെ എതിര്‍ഫലമാണ് അവ ഉണ്ടാക്കിയത് എന്നാണ് എഡിറ്റോറിയലില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ രാജ്യം നേരിടുന്ന മാന്ദ്യത്തിന് കാരണം ബിജെപിയുടെ നയങ്ങളാണെന്നും ശിവസേന കുറ്റപ്പെടുത്തി.
ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നു. തൊഴില്ലില്ല എവിടെയും. ആളുകളുടെ ജോലി നഷ്ടപ്പെടുന്നു. ബാങ്കുകള്‍ പാപ്പരാവുന്നു. ആളുകളുടെ പോക്കറ്റില്‍ പണമില്ലെന്നും ശിവസേന ആരോപിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ നിശബ്ദതയാണ്. രാജ്യത്തെ ചില്ലറ വില്‍പ്പന വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിദേശ രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ രാജ്യത്ത് നിന്ന് വന്‍ ലാഭം കൊയ്യുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിപരീത ഫലമാണുണ്ടാക്കിയതെന്നും ശിവസേന കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ 'അധികാരത്തിന്‍റെ വിദൂര നിയന്ത്രണം' തങ്ങള്‍ക്കാണെന്ന് പാര്‍ട്ടി മുഖപത്രത്തിലൂടെ ശിവസേന അവകാശപ്പെട്ടതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന് നേരെയുള്ള ഈ കടന്നാക്രമണം എന്നത് പാര്‍ട്ടിയുടെ നിലപാടില്‍ അണുവിട മാറ്റമില്ല എന്നതാണ് വ്യക്തമാക്കുന്നത്.
ഇതിനിടെ, ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെ പ്രകടനം മോശമായതിനെ പരിഹസിക്കാനും ശിവസേന മറന്നില്ല.