ബംഗളൂരൂ: കര്‍ണ്ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ.പി.നദ്ദയുമായും കൂടിക്കാഴ്ച നടത്തും.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തുന്നത്. പ്രമുഖ വാര്‍ത്താ എജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, മധുസ്വാമി, അരവിന്ദ് ലിംബാവലിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ്.
ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. നിര്‍ദ്ദേശം കിട്ടിയാലുടന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടും.
അങ്ങനെയാണെങ്കില്‍ ഇത് നാലാം തവണയായിരിക്കും യെദ്ദ്യുരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക.
എന്തായാലും യെദ്ദ്യുരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ വേണം. അതിനാല്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് സ്പീക്കറുടെ തീരുമാനംവരെ കത്തിരിക്കണമെന്ന വാദവുമുണ്ട്.
അതേസമയം, സർക്കാർ വീണെങ്കിലും ഉപതെരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ധാരണ എന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് കക്ഷികളുടെ നേതൃയോഗങ്ങള്‍ ഇന്നലെ നടന്നു. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലയെന്നാണ് സൂചന.