ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ പ്രാഥമികഅംഗത്വം രാജിവച്ചു. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് സിന്ധ്യ രാജികത്ത് അയച്ചു.
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സിന്ധ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 18 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്ന തനിക്കിപ്പോള്‍ അതില്‍ നിന്നും മാറി നടക്കാന്‍ സമയമായെന്ന് വ്യക്തമാക്കിയാണ് സിന്ധ്യയുടെ രാജി.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഒടുവിലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി ബിജെപിയില്‍ ചേക്കേറുന്നതിന് മുന്നോടിയായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പ൦ ഇന്നലെ പ്രധാനമാന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സിന്ധ്യ എത്തിയിരുന്നു.
ബിജെപി സിന്ധ്യയ്ക്ക് കേന്ദ്ര മന്ത്രി പദവി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്. 18 കോണ്‍ഗ്രസ് എംഎല്‍എമാരെ ബാംഗ്ലൂരിലേക്ക് മാറ്റിയതിനു ശേഷമാണ് സിന്ധ്യയുടെ രാജി.
രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സിന്ധ്യയെ കോണ്‍ഗ്രസ് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി നേതാവ് നരോത്തം മിശ്ര സിന്ധ്യയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇന്ന് രാവിലെ പ്രസ്താവന പുറത്തിറക്കിയിരുന്നു. മുതിര്‍ന്ന നേതാവായ സിന്ധ്യയെ പാര്‍ട്ടിയിലെ എല്ലാവരും സ്വീകരിക്കുമെന്നും മിശ്ര പറഞ്ഞിരുന്നു.
നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നും സിന്ധ്യ അവശ്യപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്.
മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാധവറാവു സിന്ധ്യ 2001ലാണ് മരണപ്പെട്ടത്. ഇതിന് ശേഷം ഒഴിഞ്ഞു കിടന്നിരുന്ന ഗുണ മണ്ഡലത്തിലേക്കാണ് മകനായ സിന്ധ്യയുടെ കടന്നുവരവ്. 31-ാം വയസ്സിലാണ് ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ട സിന്ധ്യ ലോക്സഭയിലെത്തി. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ഊര്‍ജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.