ലഖ്നൗ: സാധ്വി പ്രാചിക്കെതിരായ വിദ്വേഷ പ്രസംഗ കേസ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. സാധ്വിയ്ക്ക് പുറമെ രണ്ട് ബി.ജെ.പി എം.പിമാരുടേയും മൂന്ന് എം.എല്‍.എമാരുടേയും കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
മുസഫര്‍ നഗര്‍ കലാപകേസിലെ 13 കൊലപാതക കേസുകള്‍ ഉള്‍പ്പടെ 131 കേസുകള്‍ പിന്‍വവലിക്കുന്നതായി മുന്‍പ് വാര്‍ത്ത വന്നിരുന്നു. അതിനു പിന്നാലെയാണ് ഈ വാര്‍ത്ത.
ജനുവരി 17ന് കേസിലെ നിലവിലെ സ്ഥിതി അന്വേഷിച്ച് സംസ്ഥാന നിയമകാര്യ മന്ത്രാലയം മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും പൊതു താല്‍പര്യവും കത്തിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ കത്തിന് മജിസ്‌ട്രേറ്റ് ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല.
മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായ മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ളതാണ് രണ്ടു കേസുകള്‍. സാധ്വി പ്രാചി, ബി.ജെ.പി എം.പിമാരായ കുൻവാർ ഭാരതേന്ദ്ര സിംഗ്, സഞ്ജീവ് ബല്യാൺ, എം.എൽ.എമാരായ ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാണ എന്നിവരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്ത് അക്രമം ആഹ്വാനം ചെയ്ത് പ്രസംഗിച്ചത്. തുടര്‍ന്നാണ് പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
വിദ്വേഷ പ്രസംഗം നടത്തിയ കേസുകളില്‍ ഭൂരിഭാഗവും ബി.ജെ.പിയുടെ ജനപ്രതിനിധികളാണ് എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബിജെപിയുടെ 27 ജന പ്രതിനിധികളാണ് ഇത്തരം കേസുകളിലുള്ളത്. തുടര്‍ന്ന് പ്രധാനമന്ത്രി ജനപ്രതിനിധികളോട് സംസാരത്തില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.