ന്യൂഡല്‍ഹി: വിദേശത്തേയ്ക്ക് പോകാൻ അനുവാദം ചോദിച്ച് റോബര്‍ട്ട് വദ്ര കോടതിയില്‍!!
ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ അനുമതി വേണമെന്നാണ് ഡല്‍ഹി റോസ് അവന്യൂ സിബിഐ കോടതിയില്‍ വദ്ര ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പെയിനിലേക്ക് പോകാന്‍ അനുമതി വേണമെന്നാണ് സിബിഐ ജഡ്ജിയായ അരവിന്ദ് കുമാറിന് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വദ്ര ആവശ്യപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ പാസ്പോർട്ട് കോടതി പിടിച്ചുവച്ചിരിക്കുകയായിരുന്നു. വിദേശത്ത് പോകാനായി ഇത് വിട്ടുനൽകണമെന്നാണ് വാദ്രയുടെ അപേക്ഷ.
ഇത് രണ്ടാം തവണയാണ് വിദേശയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കുന്നത്.
വൻകുടലിൽ മുഴയുണ്ടെന്നും ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകണമെന്നു൦ ആവശ്യപ്പെട്ടാണ് ആദ്യം കോടതിയെ സമീപിച്ചത്.
ഇതു സംബന്ധിച്ച് ഡൽഹി ഗംഗാറാം ആശുപത്രിയിൽ നിന്ന് ലഭിച്ച മെഡിക്കൽ സര്‍ട്ടിഫിക്കറ്റും വദ്ര ഹാജരാക്കിയിരുന്നു.
ലണ്ടന്‍ കൂടാതെ യുഎസ്, നെതര്‍ലന്‍ഡ്സ് എന്നീരാജ്യങ്ങളിലേക്ക് പോകുന്നതിനും വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിനാണ് കോടതി അനുമതി നല്‍കിയത്.
ലണ്ടന്‍, ദുബായ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ വസ്തുവകകള്‍ വാങ്ങിച്ച് കൂട്ടിയതുമായി ബന്ധപ്പെട്ടാണ് കേസ്. ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട്സ് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലണ്ടന് പുറമെ വിവിധയിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കള്‍ ബിനാമി ഇടപാടിലൂടെ വദ്ര സമ്പാദിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു.