ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ബിജെപി ജനറല്‍സെക്രട്ടറി റാം മാധവ്.
പിഡിപിയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള കേന്ദ്രത്തിന്റെ ഏതൊരു നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പിനു മറുപടിയായി മെഹബൂബ കളവ് പറയുകയാണെന്നും പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഹബൂബ കഴിഞ്ഞ
ഡല്‍ഹിയില്‍നിന്നുള്ള ആരും അവരുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ല. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം അവര്‍ ഭീകരതയുടെ പേരില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. ഒരു പാര്‍ട്ടിയെയും പിളര്‍ത്തുന്നത് ബിജെപിയുടെ പരിഗണനയിലില്ല എന്ന് റാം മാധവ് പറഞ്ഞു.
സഖ്യത്തില്‍ നിന്നും പിന്‍മാറിയ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി നടത്തിയത്. പിഡിപിയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ അതിന്‍റെ പരിണിത ഫലം വലിയ വിപത്തായിരിക്കുമെന്ന് മാധ്യമങ്ങേളോട് സംസാരിക്കവേ അവര്‍ പറഞ്ഞിരുന്നു.
പി.ഡി.പിയെ പിളര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അതിന്‍റെ അനന്തരഫലം, വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും പോലെയുള്ളവരുടെ പിറവിയായിരിക്കുമെന്നവര്‍ പറഞ്ഞു. കശ്മീരില്‍ വിഘടനവാദികള്‍ ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നഭിപ്രായപ്പെട്ട അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന താക്കീതും നല്‍കിയിരുന്നു.
ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കഴിഞ്ഞ 19നാണ് മെഹബൂബ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം ആദ്യമായി പൊതുവേദിയിലെത്തിയപ്പോഴാണു ബിജെപിക്കെതിരേ മെഹബൂബ രൂക്ഷപ്രതികരണം നടത്തിയത്.