ന്യൂഡല്‍ഹി: നേതാക്കളുടെ നിര്യാണത്തോടെ ഒഴിവ് വന്നിരിക്കുന്ന 2 രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ഓരോ സീറ്റുകളിലാണ് ഒഴിവ്, വന്നിരിക്കുന്നത്. മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടേയും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനിയുടേയും മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്. 66 കാരനായ അദ്ദേഹം രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. 15 ദിവസത്തോളം അദ്ദേഹ൦ എയിംസില്‍ ചികിത്സയിലായിരുന്നു. ഐസിയുവിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്.
സെപ്റ്റംബര്‍ 7നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് രാം ജത്മലാനി അന്തരിച്ചത്.