ന്യൂഡല്‍ഹി: സൈനിക രംഗത്ത് മേല്‍ക്കോയ്മ നേടിത്തരാന്‍ റാഫേല്‍ വിമാനങ്ങള്‍ കൂടുതല്‍ സഹായകരമാവുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിച്ച ഏറ്റവും മികച്ച പാക്കേജാണ് റാഫേല്‍ ഇടപാട് എന്നും അദ്ദേഹം പറഞ്ഞു.
ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയില്‍ റാഫേല്‍ ഇടപാട് സംബന്ധിച്ച് വിവാദം ചൂടുപിടിയ്ക്കുമ്പോഴാണ് വിമാനത്തെ പുകഴ്ത്തി വ്യോമസേനാ മേധാവിയുടെ ഈ പ്രസ്താവന. കൂടാതെ, റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ തിരഞ്ഞെടുത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുത്തത് ദസ്സോ ഏവിയേഷനാണെന്നും ഇന്ത്യന്‍ സര്‍ക്കാരിനോ വ്യോമസേനയ്‌ക്കോ അക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും പറഞ്ഞു.
അതേസമയം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് ഇടപാട് നല്‍കാത്തതിലും അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. മുന്‍പ് നല്‍കിയ ഇടപാടുകള്‍ വളരെ വൈകിയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് പൂര്‍ത്തീകരിച്ചത് എന്നദ്ദേഹം പറഞ്ഞു. സുകോയ്-30 വിമാനങ്ങള്‍ 3 വര്‍ഷം വൈകിയാണ് പൂര്‍ത്തീകരിച്ചത്. അതുപോലെതന്നെയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് നല്‍കിയ എല്ലാ ഇടപാടുകളുമെന്ന് അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവിതന്നെ സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ ആരോപണം.