ശ്രീനഗര്‍: അവന്തിപ്പോറ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു. പാക്കിസ്ഥാനെതിരെ കനത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
വാഹനങ്ങള്‍ കത്തിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിച്ചുമാണ് പലയിടത്തും പ്രതിഷേധം അരങ്ങേറിയത്. രാവിലെ മുതല്‍ തന്നെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഇറങ്ങിയിട്ടില്ല. രണ്ട് സൈനികവ്യൂഹത്തിനെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടരാന്‍ മുന്‍കരുതലായാണ് ജമ്മു കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
വര്‍ഗീയ കലാപത്തിലേക്ക് സംഭവങ്ങള്‍ നീങ്ങാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് സൈന്യവും പൊലീസും അറിയിച്ചു. എന്നാല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയ വിവരം ലൗഡ്സ്പീക്കറില്‍ വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ പിരിഞ്ഞുപോകാന്‍ തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ജമ്മുവിലെ കാശ്മീരികളും മുസ്ലീങ്ങളുമല്ല സിആര്‍പിഎഫ് ജവാന്‍മാരെ ആക്രമിച്ചതെന്നും ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് മറക്കരുതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഈ ഭീകരാക്രമണം മൂലം മതനിരപേക്ഷ സാംസ്‌കാരിക മൂല്യങ്ങള്‍ തകരരുതെന്ന് മുന്‍ കാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷശക്തമാക്കി.
നാല്‍പ്പത് സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം നടത്തിയവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം