Home> India
Advertisement

മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷ, 2022ഓടുകൂടി എല്ലാവർക്കും വീട്: രാഷ്‌ട്രപതി

പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നു. തന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി പറഞ്ഞു.

 മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷ, 2022ഓടുകൂടി എല്ലാവർക്കും വീട്: രാഷ്‌ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നു. തന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി പറഞ്ഞു.

 

മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാർഷികം 2019ൽ ആഘോഷിക്കുമ്പോള്‍ രാജ്യം പൂർണമായും ശുചിത്വമുള്ളതാക്കിയാണ് നമ്മൾ അദ്ദേഹത്തോടുള്ള ആദരവു കാണിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. 

 

അതുകൂടാതെ പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമാണെന്നും രാഷ്ട്രപതി തന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 

 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:

പെൺകുട്ടികൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പ്രചാരണം തുടങ്ങിയത്. ആദ്യം 161 ജില്ലകളിൽ മാത്രമായിരുന്നു. ഇപ്പോഴത് 640 ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി 26 ആഴ്ചയാക്കി പാർലമെന്റ് ബിൽ പാസാക്കി.

രാജ്യത്തിന്‍റെ ഭാവി കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനമിടേണ്ടതു വിദ്യാഭ്യാസമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും ആധുനികവൽക്കരിക്കുകയും ചെയ്യേണ്ടതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കുട്ടികൾക്കിടയിൽ സംരഭകത്വവും ക്രിയാത്മകതയും വളരെ ചെറുപ്പംതന്നെ കൊണ്ടുവരാൻ ‘അടൽ ഇന്നവേഷൻ മിഷ’നു കീഴിൽ 2400ൽ അധികം ‘അടൽ ടിങ്കറിങ് ലാബ്സ’ കൊണ്ടുവന്നിട്ടുണ്ട്.

വികസനത്തിന്‍റെ ഗുണമേൻമ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ലഭിക്കാൻ ഗ്രാമങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി ‘പ്രധാൻമന്ത്രി ഗ്രാം സഡക് യോജന’ വഴി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

2014ൽ 56% ഗ്രാമങ്ങളെ മാത്രമേ റോഡ് വഴി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. എന്നാൽ ഇന്ന് 82% ഗ്രാമങ്ങളെ റോഡ് വഴി ബന്ധപ്പെടുത്തി. 2019ഓടു കൂടി എല്ലാ ഗ്രാമങ്ങളും റോഡ് വഴി ബന്ധിപ്പിക്കാനാണ് ലക്ഷ്യം.

പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണകരമാകുന്ന പുതിയ ദേശീയ ആരോഗ്യ നയം കേന്ദ്രം രൂപീകരിച്ചു. ദേശീയ ആയുഷ് മിഷന്റെ കീഴിൽ യോഗ, ആയുർവേദ തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.‘ദീൻദയാൽ ഉപാധ്യായ യോജന’ വഴി 5,200 ജീവൻരക്ഷാ മരുന്നുകളും ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന വസ്തുക്കളും 111 ഔട്ട്‌ലെറ്റുകൾ വഴി 60% മുതൽ 90% വരെ വിലക്കിഴിവിൽ വിൽക്കുന്നു. ‘പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രം’ വഴി 800 വ്യത്യസ്ത മരുന്നുകൾ ന്യായമായ വിലയിൽ പാവപ്പെട്ടവർക്ക് നൽകുന്നുണ്ട്. രാജ്യത്താകമാനം മൂവായിരത്തിലധികം കേന്ദ്രങ്ങൾ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്.

ജനങ്ങളുടെ പാർപ്പിട ആവശ്യങ്ങൾക്കായി എല്ലാവർക്കും ജലം – വൈദ്യുതി – ശുചിമുറി സൗകര്യങ്ങൾ ലഭിക്കുന്നതിനായി പദ്ധതി തയാറാക്കുകയാണ്. 2022ഓടുകൂടി എല്ലാവർക്കും വീട് പദ്ധതി യാഥാർഥ്യമാകും. 
പാവപ്പെട്ടവർക്കു ലഭിക്കുന്ന തരത്തിൽ ഇന്‍ഷുറൻസ് സ്കീമുകൾ നടപ്പാക്കി. ഇതുവരെ 18 കോടി പാവപ്പെട്ടവർ ‘പ്രധാൻമന്ത്രി സുരക്ഷാ യോജന’യും ‘പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന’ വഴിയും പദ്ധതിയുടെ ഭാഗമായി.

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമാണ് സർക്കാർ ഉയർന്ന പരിഗണന കൊടുക്കുന്നത്. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

രണ്ടരലക്ഷം കേന്ദ്രങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി.

കൂടുതല്‍ ജലസേചന സൗകര്യങ്ങൾ, തൊഴിലാളികളുടെ വേതന വര്‍ദ്ധന, കുറഞ്ഞ നിരക്കിൽ ചികിൽസ സഹായം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതികൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് കൂടുതല്‍ ഊന്നൽ,  സ്വയം സഹായക സംഘങ്ങൾക്ക് മുൻതൂക്കം നല്‍കുമെന്നും അദ്ദേഹം തന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 

കൂടാതെ ‘ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി’ പട്ടികയിൽ കുംഭമേള സ്ഥാനം പിടിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞവർഷം അഹമ്മദാബാദിനെ ഇന്ത്യയുടെ ആദ്യ ‘ഹെറിറ്റേജ് നഗരം’ എന്ന പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയിരുന്നു. യുനെസ്കോയുടെ ‘ക്രീയേറ്റീവ് സിറ്റീസ്’ പട്ടികയിൽ സംഗീത പാരമ്പര്യമുള്ള ചെന്നൈ നഗരമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് സമ്മേളനത്തിനായി കൂടിയ പാർലമെന്റിന്‍റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുപിന്നാലെ സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി സഭയുടെ മേശപ്പുറത്തുവയ്ക്കും.

 

Read More