മുംബൈ: വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള പ്രമുഖരുടെ പേരും വിശദാംശങ്ങളും പുറത്തുവിട്ട പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അജയ് ദേവ്ഗണ്‍ എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നൽകിയ നോട്ടീസിന് ബച്ചൻ കുടുംബം മറുപടി നൽകിയത് രണ്ട് ദിവസം മുന്‍പാണ്. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനാണ് ബച്ചന്‍ കുടുംബത്തോട് ആവശ്യപ്പെട്ടത്. ജൂണിലായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്.
ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്. നിരവധി ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പനാമ പേപ്പര്‍ പരസ്യമായതിലൂടെ പുറത്തായത്.
ബച്ചന്‍ കുടുംബത്തിന്‍റെ പേര് രേഖകളിലുള്‍പ്പെട്ടുവെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ തെറ്റായ രീതിയിലൊന്നും താനോ തന്‍റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു.
പനാമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. ഇന്ത്യയിലും പ്രമുഖ രാഷ്ട്രീയനേതാക്കള്‍, ബിസിനസ് തലവന്‍മാര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ ഈ കേസില്‍ അന്വേഷണം നേരിടുന്നുണ്ട്.