ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നെന്ന റിപ്പോർട്ടില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രാലയം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെന്‍ഷനില്‍ കുറവുവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെതുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണവുമായി എത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 20% കുറവ് വരുത്താന്‍ ആലോചിക്കുന്നതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണ്. പെന്‍ഷനില്‍ ഒരുവിധത്തിലുള്ള കുറവും വരുത്തില്ല. സര്‍ക്കാരിന്‍റെ സാമ്പത്തിക ക്രമീകരണങ്ങള്‍ ശമ്പളത്തെയോ പെന്‍ഷനെയോ ഒരുവിധത്തിലും ബാധിക്കില്ല, ന്നും കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കി. ഈ വിവരം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും ട്വീറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ പ്രസ്താവനയുമായി പെന്‍ഷന്‍സ് ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റും രംഗത്തെത്തി.
പെന്‍ഷനില്‍ കുറവുവരുത്തുന്നത് സംബന്ധിച്ച് ഒരുതരത്തിലുള്ള ആലോചനകളും ഇല്ലെന്നും പെന്‍ഷന്‍കാരുടെ ക്ഷേമം ഉറപ്പുവരുത്തന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ വ്യക്തമാക്കി.
രാജ്യത്ത് 65.26 ലക്ഷം പേരാണ് കേന്ദ്രസര്‍ക്കാരിന്‍റെ പെന്‍ഷന്‍ വാങ്ങുന്നത്. കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പെന്‍ഷനില്‍ കുറവുവരുത്തുമെന്ന അഭ്യൂഹ൦ ഇവരില്‍ ആശങ്ക പരത്തിയിരുന്നു....