ന്യൂഡല്‍ഹി: മാസങ്ങളായി ജമ്മുകശ്മീരില്‍ തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സര്‍വകക്ഷി സംഘത്തിന്‍റെ വിലയിരുത്തല്‍.
കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് വന്നത്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സഹായം നല്‍കണം, പെല്ലറ്റ് തോക്കിന്റെ ഉപയോഗം കുറയ്ക്കണം, സൈന്യത്തിന്റെ അമിത സാന്നിധ്യം കുറയ്ക്കണം എന്നീ കാര്യങ്ങളും സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
20 പാര്‍ട്ടികളില്‍ നിന്നായി 26 നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ നയിച്ച പാര്‍ലമെൻറിന്റെ സര്‍വകക്ഷി സംഘത്തില്‍നിന്നുള്ളവരെ കാണാന്‍ കൂട്ടാക്കാതിരുന്ന കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
കശ്മീരിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് സർവകക്ഷി സംഘത്തിലെ എംപിമാരുടെ പിന്തുണ നേടാനും സർക്കാർ ശ്രമിക്കുന്നുണ്ട്. വിഘടന വാദി നേതാക്കളെ ഒറ്റപ്പെടുത്താനും അവർക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിക്കാനുമാണ് നീക്കം.