ലക്നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ലുണ്ടായ ഹിന്ദു മുസ്ലിം വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായിരുന്ന കേസുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നു. ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ സജ്ഞീവ് ബലിയാന്‍, എംപിയായ ബര്‍തേന്ദ്ര സിംഗ്, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിംഗ് സോം എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള എട്ട് കേസുകളാണ് പിന്‍വലിക്കുന്നത്. ഇക്കാര്യത്തിലെ ജനഹിതം എന്തെന്നറിയാന്‍ ജില്ലാ മജിസ്ട്രേറ്റിന് യുപി സ്പെഷ്യല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു.
കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗമാണ് കലാപത്തിന് കാരണമായതെന്ന്‍ കരുതുന്നു. കലാപത്തില്‍ അറുപത്തിമൂന്നോളംപേര്‍ കൊല്ലപ്പെട്ടിരുന്നു.