ന്യൂഡല്‍ഹി: കത്വ, ഉന്നാവോ പീഡന കേസുകളില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റെറിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചത്.
രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ആക്രമണങ്ങളെക്കുറിച്ച് താങ്കക്ക് എന്താണ് പറയാനുള്ളത് എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയോട് ചോദിക്കുന്നുണ്ട്.
'കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും എന്തിനാണ് സംസ്ഥാനം സംരക്ഷിക്കുന്നത്? ഞങ്ങള്‍ കാത്തിരിക്കുകയാണ്. തുറന്ന് സംസാരിക്കൂ'. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത ഇന്ത്യ ഗേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. അര്‍ദ്ധരാത്രിയില്‍ വിളിച്ചു ചേര്‍ത്ത മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും യുവജനങ്ങളും വയോധികരുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മെഴുകുതിരി കത്തിച്ച് അണിചേര്‍ന്നിരുന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ബോളിവുഡ് ലോകവും സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. ജാവേദ് അഖ്തര്‍, ഫര്ഹാന് അഖ്തര്‍, അഭിഷേക് ബച്ചന്, സ്വര ഭാസ്കര്‍, എന്നിവരാണ് സംഭവങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23 ന് സംസ്ഥാന സർക്കാർ കേസ്ന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്.
Mr Prime Minister, your silence is unacceptable.
— Rahul Gandhi (@RahulGandhi) April 13, 2018
1. What do YOU think about the growing violence against women & children?
2. Why are accused rapists and murderers protected by the state?
India is waiting.#SpeakUp