Home> India
Advertisement

അയോധ്യകേസ്: മധ്യസ്ഥ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തിന് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ ഉത്തരവ്.

അയോധ്യകേസ്: മധ്യസ്ഥ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തിന് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ ഉത്തരവ്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റേതാണ് ഉത്തരവ്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്കാണ് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 
മധ്യസ്ഥത സംബന്ധിച്ച ആദ്യ റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമിതിയുടെ നപടികള്‍ പൂര്‍ണ്ണമായും രഹസ്യമായിരിക്കണമെന്നും, സമിതിയുടെ പ്രവര്‍ത്തനത്തില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടാതെ, ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ച്ചയ്ക്കകം ആരംഭിക്കണം. സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഇത്തരവിന്‍റെ അടിസ്ഥാനത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെയും സുപ്രീം കോടതി നിയോഗിച്ചു. മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറും മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചുവും സംഘത്തിലെ മറ്റംഗങ്ങള്‍. 

അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്. 

ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത് 

അയോധ്യക്കേസ് കേവലം ഭൂമി തര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതാണ് അപൂര്‍വ്വമായ മധ്യസ്ഥ ചര്‍ച്ച എന്ന വഴി തിരഞ്ഞെടുക്കാന്‍ പ്രേരണയായത്. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

മുന്‍പ്, വാജ് പേയ് സര്‍ക്കാരിന്‍റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ കൂടുതല്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്പേയ് സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

 

Read More