പാക് അധിനിവേശ പ്രദേശങ്ങളിൽ ഭൗതിക മാറ്റം വരുത്താനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ.
പാക് അധിനിവേശ കാശ്മീരില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിയ്ക്ക് എതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം.
ഇങ്ങനെയൊരു ഉത്തരവിടാന്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നറിയപ്പെടുന്ന പാക് അധിനിവേശ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു പാക് സുപ്രീം കോടതിയുടെ ഉത്തരവ്.
2018 'ഗിൽജിത്-ബാൾട്ടിസ്ഥാന്‍' നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
ഗിൽജിത്, ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ജമ്മു കാശ്മീര്‍, ലഡാക്ക് മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്നും എംഇഎ വ്യക്തമാക്കി.
പാക് അധിനിവേശ കാശ്മീരില്‍ ഭൗതിക മാറ്റങ്ങള്‍ വരുത്താനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് ഇന്ത്യ ശക്തമായി മറുപടി നല്‍കുമെന്നും അനധികൃത അധിനിവേശ പ്രദേശങ്ങള്‍ പാകിസ്ഥാൻ ഉടൻ ഉപേക്ഷിക്കണമെന്നും എംഇഎ കൂട്ടിച്ചേര്‍ത്തു.