Home> India
Advertisement

"ബിജെപിയുടെ കുതിപ്പിനെ മമത ഭയക്കുന്നു"

പശ്ചിമ' ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സര്‍ക്കാരും കോടതിയും അനുമതി നിഷേധിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.

ന്യൂഡല്‍ഹി: പശ്ചിമ' ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സര്‍ക്കാരും കോടതിയും അനുമതി നിഷേധിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. 

ബംഗാളിലെ ദുര്‍ഭരണം വെളിവാക്കപ്പെടുമെന്ന് ഭയന്നാണ് മമത ബാനര്‍ജി രഥയാത്ര നിരോധിച്ചതെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ രഥ യാത്ര തടയാൻ ആർക്കും കഴിയില്ല, ബംഗാളില്‍ റാലി നടത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കുതിപ്പ് ഭയന്നാണ് അവര്‍ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. തന്‍റെ നേതൃത്വത്തില്‍ പിന്നീട് രഥയാത്ര നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്ര, വര്‍ഗീയ ലഹളയ്ക്കിടയാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി കോടതിയെ സമീപിച്ചത്. 
അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു. സമാധാനപരമായി രഥ യാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. 

അതേസമയം, രഥയാത്രയില്‍ സംഘര്‍ഷം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചിരുന്നു. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി. 

മൂന്നു ഘട്ടങ്ങളിലായായിരുന്നു രഥയാത്ര നടത്താനിരുന്നത്. സംസ്ഥാനത്തെ 42 ലോക്‌സഭ മണ്ഡലങ്ങളിലൂടെയും ഇത് കടന്നുപോകും. ആദ്യ ഘട്ടം 7ന് കൂച്ച്ബഹാര്‍ ജില്ലയില്‍നിന്നും രണ്ടാം ഘട്ട യാത്ര 9ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നും മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ ഡിസംബര്‍ 14നും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൂടാതെ, രഥയാത്രയുടെ അവസാനം കോല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. 
 
ഈ വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും വാദം കേള്‍ക്കും.

ബിജെപി അധികാരത്തിലെത്താത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നായ ബംഗാളില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പാണ് പാര്‍ട്ടി നടത്തുന്നത്. ആകെയുള്ള 42 സീറ്റുകളില്‍ പകുതി സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നിലവില്‍ ബിജെപിക്ക് രണ്ട് ലോക്‌സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്.

 

Read More