ന്യൂഡല്‍ഹി: കണക്കില്‍പെടാത്ത പണം ഡിഎംകെ സ്ഥാനാർത്ഥിയുടെ ഓഫീസില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതായി സൂചന.
വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥിയായ കതിര്‍ ആനന്ദിന്‍റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ പണം പിടിച്ചെടുത്തു. ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച് കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമീഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. മാത്രമല്ല അതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കതിര്‍ ആനന്ദിന്‍റെ പേരില്‍ നേരത്തെ കേസെടുത്തിട്ടുണ്ട്. പ്രമുഖ നേതാവ് ദുരൈ മുരുഗന്‍റെ മകനാണ് കതിര്‍ ആനന്ദ്.