ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ സീറ്റു വിഭജനം പൂര്‍ത്തിയാക്കി വിശാല സഖ്യം.
കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തുവന്നിരുന്ന അഭൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് സീറ്റു വിഭജനം സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 20 എണ്ണത്തില്‍ ആര്‍ജെഡി മത്സരിക്കും. മുഖ്യ സഖ്യ കക്ഷിയായ കോണ്‍ഗ്രസ് 9 സീറ്റിലാവും മത്സരിക്കുക. എന്‍ഡിഎ വിട്ട് മഹാ സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് 5, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച 3, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 3എന്നിങ്ങനെയാണ് സീറ്റു വിഹിതം.
ലോക് താന്ത്രിക് നേതാവ് ശരദ് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം ആര്‍ജെഡിയില്‍ ലയിക്കുമെന്നും പാര്‍ട്ടി വക്താവ് മനോജ് ഝാ പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ ധാരണയായെന്നും പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവുമെന്നും ഒന്നിലും ആശങ്കയില്ലെന്നും തേജസ്വി യാദവ് മുന്‍പ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്‍റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ച നടന്നത്.
ഏപ്രില്‍ 11നാണ് ബീഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. 7 ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.
2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 27 സീറ്റുകളില്‍ മത്സരിച്ചെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം, 16 സീറ്റില്‍ ബിജെപി വിജയം നേടിയിരുന്നു.