ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പായ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഒന്നാംഘട്ട വോട്ടെടുപ്പില്‍ പങ്കാളികളാകും.
ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ്. തെലങ്കാനയില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ 443 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും.
ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലും അസമിലും 5 വീതം മണ്ഡലങ്ങളിലും ഒഡീഷയിലും ബീഹാറിലും 4 വീതം മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കും. പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറില്‍ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയതയിലൂന്നിയുള്ള പ്രചാരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തിൽ വെല്ലുവിളിയാണ് എന്നാ കാര്യത്തില്‍ സംശയമില്ല.