തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്നത് വഴിതെറ്റിയ സമരങ്ങളാണെന്നും നേതാക്കള്‍ ഇങ്ങനയല്ല പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള കരസേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
ഈ നാടിന്‍റെ രാഷ്ട്രീയം ഞങ്ങള്‍ നോക്കിക്കോളാമെന്നും നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതിയെന്നും ചിദംബരം തുറന്നടിച്ചു.
കോണ്‍ഗ്രസിന്‍റെ സ്ഥാപക ദിനത്തില്‍ തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിലുള്ളത് മുസ്ലീങ്ങള്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഭരണഘടനയെ പൊളിച്ചെഴുതിയേനെ. അതിനു കഴിയാത്തതു കൊണ്ടാണ് ബി.ജെ.പി പിന്‍വാതിലിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. നിയമം പൂര്‍ണമായും തെറ്റും അപ്രായോഗികവുമാണ്. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തെ സുപ്രീംകോടതി റദ്ദാക്കുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കഴിഞ്ഞ ദിവസം അദ്ദേഹം അപലപിച്ചിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.
രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരം. അക്രമത്തിലേയ്ക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് പറഞ്ഞിരുന്നു. സര്‍വകലാശാലകളിലെയും കോളേജുകളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ നഗരങ്ങളിലും പട്ടണങ്ങളിലും അക്രമവും തീവെപ്പും നടത്താന്‍ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മള്‍ കണ്ടു. ഇതല്ല നേതൃത്വം, നേതൃത്വം ഇതായിരിക്കരുത്, അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഡിസംബര്‍ 31-നു വിരമിക്കാനിരിക്കെയാണ് റാവത്തിന്‍റെ അഭിപ്രായപ്രകടനം.
എന്നാല്‍, കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ മേഘലകളില്‍നിന്നും കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. നിരവധി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിരമിച്ച സേനാ തലവന്മാര്‍, കൂടാതെ, സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനമാണ് ബിപിന്‍ റാവത്തിനെതിരെ ഉയരുന്നത്.
രാജ്യത്ത് മൂന്ന് സേനകളുടെയും ചുമതലകളുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തിക കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദവിയിലേയ്ക്കു ആദ്യമെത്തുക കരസേനാ മേധാവിയായ വിപിൻ റാവത്തായിരിക്കും എന്നുള്ള സൂചനകള്‍ പുറത്തു വരുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന.