ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മാപ്പ് പറച്ചില്‍ തുടരുന്നു. കേജരിവാളിനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സമര്‍പ്പിച്ച മാനഹാനിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് കേജരിവാളിന്‍റെ മാപ്പ് പറച്ചില്‍.
കഴിഞ്ഞ ദിവസം മുൻ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീദിയയോടും കെജരിവാൾ മാപ്പു പറഞ്ഞിരുന്നു.
2014 ൽ ആണ് നിതിൻ ഗഡ്കരിക്കെതിരെ കെജരിവാൾ വിവാദ പരാമർശം നടത്തിയത് . ഇന്ത്യയിലെ ഏറ്റവും മോശക്കാരായ അഴിമതിക്കാരുടെ പട്ടികയിൽ ഗഡ്കരിയെ കെജരിവാൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ നിതിൻ ഗഡ്കരി കോടതിയെ സമീപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനും മകനുമെതിരെ ഒരു പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയാണ് ഇരുവരും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ആരോപണം അടിസ്ഥാനരഹതിമായിരുന്നെന്ന് സമ്മതിച്ച കേജരിവാള്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മാപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചെന്നും കേസ് അവസാനിപ്പിച്ച് മുന്നോട്ട് പോകുമെന്നും കപില്‍ സിബല്‍ പ്രതികരിച്ചു.