ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന് സല്മാന്ഖാന് വിദേശയാത്രയ്ക്ക് അനുമതി നല്കി ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി. 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ 5ന് ആയിരുന്നു കോടതി സല്മാന് ഖാന് തടവ് ശിക്ഷ വിധിച്ചത്. അതിനുശേഷം 7ന് സല്‍മാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. അമ്പതിനായിരം രൂപയുടെ ബോണ്ടും 2 പേരുടെ ആള് ജാമ്യത്തിലുമാണ് നടന് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ വിദേശ യാത്രയ്ക്ക് കോടതിയില്‍ നിന്നും പ്രത്യേക അനുമതി നേടണമെന്ന നിര്‍ദ്ദേശവു൦ ജാമ്യം നല്കിയ വേളയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് സല്മാന് ഖാന് കോടതിയെ സമീപിച്ചത്.
സല്മാന് ഖാന് തന്റെ ഏറ്റവും പുതിയ ചിത്രമായ ഭരതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടന്റെ വിദേശ യാത്ര.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണാ നടപടികൾ മാർച്ച് 28ന് പൂർത്തിയായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്. 1998 ഒക്ടോബർ 1, 2 തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്.