ന്യൂഡല്‍ഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് പിഎച്ച്ഡി വിദ്യാര്‍ത്ഥി മുകുൾ ജെയ്നെ കാണാതായ സംഭവത്തില്‍ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജെഎൻയു സ്കൂൾ ഓഫ് ലൈഫ് സയൻസസിലെ ഗവേഷക വിദ്യാര്‍ത്ഥി മുകുൾ ജെയ്നെ കാണാതാവുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുകുൾ ജെയ്ന്‍ ക്യാമ്പസിലെ എസ്എൽഎസ് ലാബില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പന്ത്രണ്ടര മണിയ്ക്കിടയില്‍ ഇയാള്‍ ക്യാമ്പസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
താമസിച്ചതിനാല്‍ തിങ്കളാഴ്ച വൈകുന്നേരം ജെയിനിന് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ലെന്ന് കുടുംബാംഗങ്ങൾ ജെഎന്‍യു അധികൃതരെ അറിയിച്ചു. ക്യാംപസില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലാം നമ്പര്‍ ഗേറ്റിലൂടെ ജെയ്ന്‍ പുറത്തേക്ക് പോകുന്നതും കണ്ടെത്തി.
മുകുൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പഴ്സും പിന്നീട് ലാബിൽ കണ്ടെത്തുകയും ചെയ്തു.
അതേസമയം ഗാസിയാബാദിലെ ഒരു വിദ്യാര്‍ഥിനിയുമായി ജെയ്ന്‍ അടുപ്പത്തിലായിരുന്നുവെന്നും തന്‍റെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് അടുത്തിടെ ഈ ബന്ധം അവസാനിപ്പിച്ചതായും പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.