ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലായ ജമ്മു-കശ്മീര്‍ നേതാക്കള്‍ക്ക് ഒടുക്കം മോചനം. ഈ മാസം അവസാനത്തോടെ ഇവരുടെ വീട്ടുതടങ്കല്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പ്രാദേശിക നേതാക്കള്‍ ശ്രീനഗറിലുള്ള എംഎല്‍എ ഹോസ്റ്റലിലാണ് കഴിയുന്നത്.
എന്നാല്‍, 5 നേതാക്കളുടെ മോചനത്തിന്‍റെ കാര്യത്തില്‍ ഇതുവരെ ജമ്മു-കശ്മീര്‍ ഭരണകൂട൦ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ല. PDP നേതാക്കളായ മെഹബൂബ മുഫ്തി, നയീം അക്തർ, National Conference നേതാക്കളായ ഉമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, അലി മുഹമ്മദ് സാഗർ എന്നിവരാണ് തടവിൽ തുടരുന്ന 5 നേതാക്കള്‍.
അതേസമയം, 4 നേതാക്കള്‍ ഇന്ന് മോചിതരാകുമെന്നാണ് റിപ്പോര്‍ട്ട്. PDF നേതാവ് ഹക്കീം മുഹമ്മദ് യാസ്മിൻ, PDP നേതാക്കളായ റാഫി മിർ, അഷ്‌റഫ് മിർ, മജിദ് പാദ്രു എന്നിവരാണ് ഇന്ന് മോചിപ്പിക്കപ്പെടുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലായ ജമ്മു-കശ്മീര്‍ നേതാക്കളെ വിട്ടയക്കാനുള്ള തീരുമാനമെടുക്കേണ്ടത് ജമ്മു-കശ്മീര്‍ ഭരണകൂടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. താനോ തന്‍റെ മന്ത്രാലയമോ അല്ല തീരുമാനം കൈകൊള്ളേണ്ടതെന്നും ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'370ാം വകുപ്പില്‍ തൊട്ടാല്‍ രാജ്യം മുഴുവന്‍ കത്തുമെന്നതടക്കം അവര്‍ നടത്തിയ പ്രസ്താവനകള്‍ കാണുക. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ കുറച്ചുകാലത്തേക്ക് അവരെ തടവില്‍ വെക്കാനുള്ള തീരുമാനം കൈക്കൊള്ളുകയാണ് ഉണ്ടായത്. അമിത് ഷാ പറഞ്ഞു. കശ്മീരിലെ ജനജീവിതം ഇപ്പോള്‍ സാധാരണ നിലയിലാണെന്നും എവിടേയും കര്‍ഫ്യൂ ഇല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 4 മുതലാണ് ഈ നേതാക്കള്‍ വീട്ടു തടങ്കലിലാക്കപ്പെട്ടത്.