ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകന്‍റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി സംശയമുന്നയിച്ചത്.
ജയലളിതയുടെ മരണത്തെ കുറിച്ച് നിരവധി സംശയങ്ങളാണ് മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്. ഇതേ സംശയങ്ങള്‍ കോടതിക്കും ഉണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ പെട്ടെന്നുള്ള മരണമാണ് പ്രധാന കരണം. കൂടാതെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തതും സംശയത്തിനിടയാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 22നാണു പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം നിരവധി കഥകളാണ് ജയലളിതയയെ കുറിച്ച് പ്രചരിച്ചത്. ഈ കഥകളെ തുടര്‍ന്നായിരുന്നു ശശികല പുഷ്പ കോടതിയെ സമീപിച്ചിരുന്നത്. ഇതിനു പുറമേ നടി ഗൗതമിയും ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു.
ആശുപത്രിവാസകാലം ജയലളിതയുടെ നില മോശമായി തന്നെയാണ് തുടര്‍ന്നത്. ഇതിനിടെ, ആരോഗ്യം മെച്ചപ്പെട്ടെന്നും എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് മടങ്ങി തിരികെ പോകാമെന്നും അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. അതിനു ശേഷം ഡിസംബര്‍ നാലിന് രാത്രി ഏഴുമണിയോടെ പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് ജയയെ മരണത്തിലേക്ക് നയിച്ചത്. ഡിസംബര്‍ അഞ്ചിന് രാത്രി 11.30നാണ് അന്തരിച്ചത്.