ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, 'ജയ് ശ്രീറാം' ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ എഫ്ഐആര്‍!!
ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 49 പ്രമുഖ വ്യക്തികള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, രേവതി, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങി 49 പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പിട്ടിരുന്നു.
ബീഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയുടേതാണ് ഉത്തരവ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണു പരാതിക്കാരന്‍. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നുമാണ് പരാതിക്കാരന്‍ സുധീര്‍ കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
രാജ്യത്തിന്‍റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അവര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
ജയ് ശ്രീറാം എന്നതിനെ കൊലവിളിയാക്കി ദുരുപയോഗം ചെയ്യുകയാണ്. മതത്തിന്‍റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ ശ്രീരാമന്‍റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്‍റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്ന് ആവശ്യപ്പെടുന്നു.
മുസ്ലിംങ്ങളെയും ദളിതരെയും മറ്റു ന്യൂപക്ഷങ്ങളെയും അടിച്ചുകൊല്ലുന്ന ആക്രമണ രീതി അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം. 2016ല്‍ മാത്രം ദളിതര്‍ക്കെതിരെ 840 ആക്രമണങ്ങളുണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്ന എണ്ണം കുറയുകയും ചെയ്തു, ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്നേഹിക്കുന്ന സമാധാന സ്നേഹികളായ ജനതയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. എന്ത് നടപടിയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ചത്? ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതായി കത്തില്‍ പറയുന്നു.
ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ല. ഒരു ഭരണകക്ഷി രാജ്യത്തിന്‍റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി മുദ്ര കുത്തരുത്. ശക്തമായ രാജ്യം നിലനില്‍ക്കണമെങ്കില്‍ പ്രതിഷേധവും വിമത ശബ്ദങ്ങളും ആവശ്യമാണ്. ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന അത്തരം നടപടികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളിയായി മാറിയെന്നും മുസ്ലികള്ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ചു കഴിഞ്ഞ ജൂലൈ 24നാണ് 49 പ്രമുഖര്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.
അതേസമയം, രാജ്യ൦ പിന്തുടര്‍ന്നു വരുന്ന ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നര്രേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു കത്തിന് കേന്ദ്രആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി.