Home> India
Advertisement

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കേസ്: ബുധനാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കേസ്: ബുധനാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും

ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും.

ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജി എസ് മണി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് ബുധനാഴ്ച വാദം കേള്‍ക്കുക. ഹര്‍ജി സമര്‍പ്പിച്ച ജി എസ് മണി അടിയന്തിര വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ മുന്‍പാകെ അഭ്യര്‍ഥിക്കുകയായിരുന്നു.  

എന്നാല്‍, ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് കേസ് തെലങ്കാന ഹൈക്കോടതി ഇതിനോടകം കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചതായി സൂചിപ്പിക്കുകയുണ്ടായി. കൂടാതെ, തെലങ്കാന ഹൈക്കോടതി ഏതെല്ലാം വിഷയങ്ങള്‍ പരിഗണിച്ചു, എന്നതിനെ അടിസ്ഥാനമാക്കി ബുധനാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും അഭിപ്രായപ്പെട്ടു.
 
കേസ് പ്രത്യേക സംഘം അന്വേഷിക്കുക, ഏറ്റുമുട്ടൽ കൊലപാതകത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, കുറ്റവാളികള്‍ക്ക്നേരെ വെടിയുതിര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

കൂടാതെ, അന്വേഷണ സംഘത്തിന്‍റെ തലവനായ വി സി സജ്ജനാര്‍ക്ക് സംഭവത്തില്‍ യാതൊരു പശ്ചാത്താപവുമില്ല എന്നാണ് അദ്ദേഹത്തിന്‍റെ ശരീരഭാഷ സൂചിപ്പിക്കുന്നതെന്നും ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ രാജ്യത്ത് നിയമങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഉണ്ടാവില്ല എന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഈ കേസില്‍ തെലങ്കാന ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഹൈദരബാദിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ബലാസംഗത്തിനിരയായ പെൺകുട്ടിയും പ്രതികളായ നാലുപേരും മരിച്ച സ്ഥലവും പോസ്റ്റ്മോർട്ടങ്ങൾ നടത്തിയ ആശുപത്രിയും സംഘം സന്ദർശിച്ച്, തെളിവെടുപ്പ് നടത്തി. ഈ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറും

വിവിധ മനുഷ്യാവകാശ സംഘടനകളിൽ പ്രവർത്തിക്കുന്ന 9 പേർ ചേർന്നാണ് തെലങ്കാന ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രതികളുടെ മരണം പോലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി.

എന്നാല്‍, കൊല്ലപ്പെട്ട 4 പ്രതികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തിങ്കളാഴ്ച രാത്രി 8 മണി വരെ കോടതി തടഞ്ഞിട്ടുണ്ട്. കൂടാതെ, പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികള്‍ സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിനെ കൊല്ലപ്പെട്ടെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം. 

വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More