ഷിംല: ഹിമാചൽ പ്രദേശ് ആസ്സംബ്ലി തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 23 ആയിരിക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ആകെ 68 ആസ്സംബ്ലി മണ്ഡലങ്ങലുള്ള ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നവംബര്‍ 9 ന് ആണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് നടക്കും.
ബിജെപി ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 40 പേരുടെ ലിസ്റ്റ് ആണ് ഇന്നലെ പാര്‍ട്ടി പുറത്തിറക്കിയത്.
കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, സ്മൃതി\ ഇറാനി തുടങ്ങിയവരും പങ്കെടുക്കും.
ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗ് സോളൻ ജില്ലയിലെ അര്‍കി മണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
കഴിഞ്ഞ രണ്ട് തവണയും ബിജെപി ജയിച്ച മണ്ഡലമാണ് അര്‍കി. ഈ മണ്ഡലം സ്വന്തം താത്പര്യം അനുസരിച്ചാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് അദ്ദേഹം മണ്ഡലം മാറുന്നത്. വീരഭദ്രസിംഗിന്‍റെ മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്ന് ജനവിധി തേടും.