ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ രണ്ട് പേര്‍ മരിച്ചു. കനത്ത മഴയിലും കാറ്റിലും ഉത്തര്‍പ്രദേശിലെ പലയിടത്തും ജനജീവിതം സ്തംഭിച്ചു. അസമില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും റിപ്പോര്‍ട്ട് ചെയ്തു. വരും മണിക്കൂറുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.
ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ഡല്‍ഹിയില്‍ ഇന്ന് ഭൂചലനവും അനുഭവപ്പെട്ടു. വൈകീട്ട് 4.11നായിരുന്നു ഭൂചലനം. ഡല്‍ഹി, കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പൊടിക്കാറ്റുമൂലം ഉത്തർപ്രദേശിലും രാജസ്ഥാനിലും കഴിഞ്ഞാഴ്ച നൂറിലധികം പേർ മരണപ്പെട്ടിരുന്നു. ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.