ഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനായി ബിജെപി കേന്ദ്രനേതൃത്വം ഇന്ന് ഡല്‍ഹിയിൽ യോഗം ചേരും. ദേശീയത ഉയർത്തിക്കാട്ടിയാകും ഗുജറാത്തിൽ ബിജെപി വോട്ടുചോദിക്കുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.
ഒരു സീറ്റിൽ മൂന്ന്പേരുവെച്ച് ഗുജറാത്തിലെ 182 സീറ്റിലേക്കും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിപട്ടികയുണ്ടാക്കി. ഇന്നുമുതൽ ഡല്‍ഹിയിൽ നടക്കുന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേത് പോലെ ദേശീയത ഉയർത്തിക്കാട്ടിയാകും സംസ്ഥാനത്ത് ബിജെപി പ്രചരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ജവർഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ചിലർ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയപ്പോൾ പിന്തുണയുമായി രാഹുൽ ഗാന്ധി അവിടെപോയത് ഗുജറാത്തിലെ ജനങ്ങൾ മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദിയാണ് പ്രചാരണത്തിലെ താരം. ജാതിനേതാക്കളെ ചേർത്ത് മഹാസഖ്യമുണ്ടാക്കിയും മൃതുഹിന്ദുത്വ കാർഡിറക്കിയും പ്രചാരണം നടത്തുന്ന കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങും. നോട്ട് നിരോധനം ജിഎസ്ടി എന്നീ വിഷയങ്ങൾ കോൺഗ്രസ് സജീവ ചർച്ചയാക്കുന്നു.