ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചെയർമാനായി കമ്മിറ്റിയെ രൂപീകരിച്ചു. റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഇന്നലെ കമ്മിറ്റി രൂപീകരണം ധനകാര്യ സേവന സെക്രട്ടറി രാജീവ്കുമാറാണ് ട്വീറ്റ് ചെയ്തത്. പൊതുമേഖലാ ബാങ്കുകളുടെ സംയോജനത്തിനു ബദൽ സംവിധാനം എന്നാണ് ഈ മന്ത്രിതല സമിതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ ഗവൺമെന്റ് പറഞ്ഞത് ചെയ്യാൻ പോകുന്നു എഎന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ബാങ്കുകൾക്ക് 2.11 ലക്ഷം കോടി രൂപ മൂലധനമായി നൽകുമെന്നു പ്രഖ്യാപിച്ച അവസരത്തിൽ ബാങ്ക് മേഖലയിൽ പരിഷ്കാരം വരുമെന്നു ജെയ്റ്റ്ലി പറഞ്ഞിരുന്നു.
ഏതാനും മാസങ്ങൾക്കുള്ളിൽ വലിയ ബാങ്കിംഗ് പരിഷ്കാരങ്ങളാണു ജെയ്റ്റ്ലി വാഗ്ദാനം ചെയ്തിരുന്നത്. വിവിധ പൊതുമേഖലാ ബാങ്കുകൾ സംയോജിപ്പിച്ച് ആറോ ഏഴോ വലിയ ബാങ്കുകൾ ആക്കുകയാണ് ഗവൺമെന്റ് ലക്ഷ്യം. നേരത്തേ വിവിധ അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിലേക്കു മറ്റു ബാങ്കുകളെ ലയിപ്പിക്കാനാണ് നിർദേശമുള്ളത്. നിലവില്‍ 21 പൊതുമേഖലാ ബാങ്കുകളാണുള്ളത്.