ന്യൂഡല്‍ഹി: കറന്‍സി ഇടപാട് രണ്ടുലക്ഷം ആക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിജിറ്റൽ ഇടപാട് ശക്തിപ്പെടുത്താനും കള്ളപ്പണം തടയാനും നടപടി കാരണമാവുമെന്നാണ് സർക്കാർ വാദം.
കള്ളപ്പണം നിയന്ത്രിക്കുന്നതിനാണ് പരിധി വീണ്ടും കുറയ്ക്കുന്നത്. പരിധിക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ശിക്ഷാര്‍ഹമായിരിക്കും. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ശുപാര്‍ശ പ്രകാരമാണ് കറന്‍സി ഇടപാടിന്‍റെ പരിധി കുറയ്ക്കുന്നത്. ജസ്റ്റിസ് എം.ബി ഷാ അധ്യക്ഷനായ സമിതിയാണ് കള്ളപ്പണം അന്വേഷിക്കുന്നത്.
ഇതനുസരിച്ച് ഒരു വ്യക്‌തിയിൽനിന്ന് ഒരു ദിവസം കറൻസിയായി രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ സ്വീകരിക്കാനാവു. കറൻസിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. ഇതുവഴി നികുതിവെട്ടിപ്പു തടയാമെന്നും കള്ളപ്പണത്തിന്‍റെ ഒഴുക്കു നിയന്ത്രിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
നേരത്തെ രണ്ടുലക്ഷത്തില്‍ കൂടുതലുള്ള എല്ലാ കറന്‍സി ഇടപാടുകള്‍ക്കും പാന്‍കാര്‍ഡോ ആദായ നികുതി വകുപ്പിന്‍റെ രജിസ്‌ട്രേഷന്‍ കാര്‍ഡോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.