റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും ശിക്ഷ വിധിച്ച് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കൂട്ടുപ്രതിയായ ജഗദീശ് ശര്‍മക്ക് ഏഴു വര്‍ഷത്തെ തടവും 10 ലക്ഷം രൂപയുമാണ് ശിക്ഷ.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിധിപ്രഖ്യാപനം നടത്തിയത്. കേസിലെ മറ്റ് പ്രതികളായ ഫൂല്‍ ചന്ദ്, മഹേഷ് പ്രസാദ്, ബേക്ക് ജൂലിയസ്, സുനില്‍ കുമാര്‍, സുശീല്‍ കുമാര്‍, സുധീര്‍ കുമാര്‍, രാജാറാം എന്നിവര്‍ക്കും മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും കോടതി വിധിച്ചു.
കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ലാലു പ്രസാദ് യാദവുള്‍പ്പടെ 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോണ്‍ഗ്രസിന്‍റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേര്‍ വിചാരണക്കാലയിളവിനിടെ മരണപ്പെട്ടു.
കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ലാലു ഉൾപ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2013ല്‍ ആദ്യകേസിന്‍റെ ശിക്ഷയായി അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചിരുന്നെങ്കിലും രണ്ടരമാസം ജയിലില്‍ കിടന്ന ലാലു പ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങി.
1991–94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്.