ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റ് വിനയായി മാറി ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്ക്... 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഫെബ്രുവരി 8ന് നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പ് വെറും തിരഞ്ഞെടുപ്പല്ല, ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമാണെന്നാണ് കപില്‍ മിശ്ര വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ ട്വീറ്റ് വന്‍ വിവാദത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്നാണ് കപില്‍ മിശ്രയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ വിലക്ക് തിരഞ്ഞടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. വിലക്ക് ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ പ്രാബല്യത്തില്‍ വരും.
ഈ വിഷയത്തില്‍ കപില്‍ മിശ്രയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍, സ്ഥാനാര്‍ഥി നടത്തിയ പോസ്റ്റ് നീക്കം ചെയ്യാന്‍ ട്വീറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ, വെള്ളിയാഴ്ച ഡല്‍ഹി പോലീസ് കപില്‍ മിശ്രയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ 23നായിരുന്നു 'ഫെബ്രുവരി 8ന് ഇന്ത്യയും പാക്കിസ്ഥാനും ഡല്‍ഹിയിലെ തെരുവുകളില്‍ യുദ്ധം ചെയ്യും" എന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്.
മറ്റൊരു ട്വീറ്റില്‍ പാക്കിസ്ഥാന്‍ ഇതിനോടകം ഇന്ത്യയില്‍ പ്രവേശിച്ച് കഴിഞ്ഞതായും, പാക്കിസ്ഥാനി പ്രതിഷേധക്കാര്‍ ഡല്‍ഹിയുടെ തെരുവുകളെ കീഴടക്കിയതായും അദ്ദേഹം പ്രസ്താവിച്ചു.
മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഇപ്പോള്‍ ബിജെപി നേതാവും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ കപില്‍ മിശ്ര മോഡല്‍ ടൗൺ മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുന്നത്.
ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേയ്ക്ക് ഫെബ്രുവരി 8നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.