Home> India
Advertisement

ആധാർ നിർബന്ധമാക്കുന്നതിനെ ക്രിമിനൽ നടപടിയായി കണക്കാക്കി നേരിടണം: എഡ്വേഡ് സ്നോഡന്‍

ആധാർ നിർബന്ധമാക്കുന്നതിനെ ക്രിമിനൽ നടപടിയായി കണക്കാക്കി നേരിടണം:  എഡ്വേഡ് സ്നോഡന്‍

ന്യൂഡൽഹി:  ആധാർ വിഷയത്തിൽ കനത്ത വിമർശനങ്ങളുമായി സാങ്കേതിക വിദഗ്ധൻ എഡ്വേഡ്  സ്നോഡൻ. വിവിധ സേവനങ്ങളിലേക്ക് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ് ആധാർ എന്നതുൾപ്പടെയുള്ള വിമർശനങ്ങളാണ് അദ്ദേഹം തന്‍റെ ഔദ്യോഗിക ട്വിറ്റർ  അക്കൗണ്ടിലൂടെ അറിയിച്ചത്. 

ഇന്ത്യൻ ചാര സംഘടനായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്‍റെ മുൻ തലവൻ കെ.സി.വർമ്മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡൻ വിശദീകരണം നൽകിയിരിക്കുന്നത്.  വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനെ ക്രിമിനൽ നടപടിയായി കണക്കാക്കി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിനു വേണ്ടി നിർബന്ധബുദ്ധിയോടെ നിലകൊള്ളുന്നതിനെയും അദ്ദേഹം വിമർശിച്ചു.  ആധാര്‍ തിരിച്ചറിയൽ രേഖയാണെന്നുമുള്ള  യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ ട്വീറ്റിനെയും അദ്ദേഹം വിമർശിച്ചു. 

വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ, ഓഹരി വിവരങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, സ്വത്തുവിവരങ്ങൾ, ആരോഗ്യവിവരങ്ങള്‍, കുടുംബവിവരങ്ങൾ, മതം, ജാതി, വിദ്യാഭ്യാസം ഇതിനെ പറ്റിയുള്ള ഒരു വിവരവും ഡേറ്റാബേസിലില്ലെന്നും ട്വീറ്റിൽ യുഐഡിഎഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ്ടാഗോടെയായിരുന്നു വിശദീകരണം.

എന്നാൽ ബാങ്കുകളെയും ഭൂഉടമകളെയും ആശുപത്രികളെയും സ്കൂളുകളെയും  എന്തിന് ഫോൺ–ഇന്റർനെറ്റ് കമ്പനികളെയും  ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് നിയമം മൂലം മാറ്റിനിർത്തിയാൽ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ എന്നായിരുന്നു സ്നോഡന്‍റെ മറുപടി. 

സർക്കാർ ഏജൻസികൾ മാത്രമല്ല ഇന്ത്യയിൽ ആധാര്‍ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ആരോടു ചോദിച്ചാലും മനസ്സിലാകും. അത്തരം കമ്പനികളുടെ കയ്യിലും ആധാർ ഡേറ്റാബേസ് ഉണ്ടാകുമെന്നോർക്കണമെന്നും  സ്നോഡൻ ചൂണ്ടിക്കാട്ടി. 

ആധാർ വിവരങ്ങൾ വിലകൊടുത്ത് വാങ്ങിക്കാം എന്ന വിവരം റിപ്പോർട്ട് ചെയ്ത ദി ട്രിബ്യുൺ ലേഖിക രചന ഖൈറക്ക് അവാർഡ് കൊടുക്കണമെന്ന വിശദീകരണവുമായി സ്നോഡൻ  രംഗത്തെത്തിയിരുന്നു. ജനുവരിയിൽ മാത്രം ഇതു മൂന്നാം തവണയാണ് ഈ മുൻ യുഎസ് ദേശീയ സുരക്ഷാ ഏജൻസി(എൻഎസ്എ) താത്കാലിക ജീവനക്കാരൻ  ആധാറിനെതിരെ രംഗത്തെത്തുന്നത്.

Read More