ന്യൂഡൽഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനമടക്കം എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
രാജ്യത്തെ നികുതിഘടനയിൽ മാറ്റം വരുത്തും. സർക്കാർ നടപടികൾ രാജ്യനൻമക്ക് വേണ്ടിയാണ്. ജി.എസ്.ടി വിഷയത്തിലും എല്ലാ പാർട്ടികളുടെയും സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നോട്ടുനിരോധനം സംബന്ധിച്ച് ഏതുതരം ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി.
ആദ്യ ആഴ്ച പൂര്‍ണ്ണമായും നോട്ട് നിരോധന ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കാനാണ് കേന്ദ്രതീരുമാനം. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിയെടുക്കാനുള്ള അധികാരം തടഞ്ഞതിനെതിരെ ഇടത് എംപി പി. കരുണാകരന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടുനിരോധന തീരുമാനത്തെ എതിര്‍ക്കാനില്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ സര്‍വ്വകക്ഷി യോഗത്തിന് ശേഷം അറിയിച്ചു.
Our party is not against the #demonetisation decision but the way it has been implemented: BSP Chief Mayawati pic.twitter.com/fdrcuErH0M
— ANI UP (@ANINewsUP) November 16, 2016
അതിനിടെ, നോട്ടുകൾ അസാധുവാക്കിയ നടപടിക്കെതിരെ പാർലമെന്റ് സമുച്ചയത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കറുത്ത ഷാളണിഞ്ഞ് പ്ലേകാർഡുകളുമായി എത്തിയാണ് തൃണമൂൽ എംപിമാരുടെ പ്രതിഷേധം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ ആബ്ദുള്ളയുമടക്കമുള്ള നേതാക്കളും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും രാഷ്ട്രപതിയെ കാണും.