Home> India
Advertisement

നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ല: ഒ.പി. റാവത്ത‌്

നിയമസഭാ തിരഞ്ഞെടുപ്പ‌് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍നിന്ന‌് 200 കോടി രൂപയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന‌് പണം ഒഴുക്കുന്ന അതിശക്തരായ കേന്ദ്രങ്ങളെ നോട്ട് നിരോധനനം ബാധിച്ചില്ലെന്നാണ് ഇത‌് വ്യക്തമാക്കുന്നെന്ന‌് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാവത്ത‌് പറഞ്ഞു.

നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ല: ഒ.പി. റാവത്ത‌്

ന്യൂഡല്‍ഹി: കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ നടപ്പിലാക്കിയ നോട്ട് നിരോധനംകൊണ്ട‌് ഉദ്ദേശിച്ച ലക്ഷ്യംനേടാനായില്ലെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ‌് കമ്മീഷണര്‍ ഒ.പി. റാവത്ത‌്.

നോട്ട് നിരോധനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍, തിരഞ്ഞെടുപ്പ‌് കമ്മീഷന്‍ പിടിച്ചെടുത്ത വന്‍ തുകകള്‍ ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പ‌് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍നിന്ന‌് 200 കോടി രൂപയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന‌് പണം ഒഴുക്കുന്ന അതിശക്തരായ കേന്ദ്രങ്ങളെ നോട്ട് നിരോധനനം ബാധിച്ചില്ലെന്നാണ് ഇത‌് വ്യക്തമാക്കുന്നെന്ന‌് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാവത്ത‌് പറഞ്ഞു. 

കള്ളപ്പണത്തെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തിലാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് വിരുദ്ധമാണ് വസ്തുതയെന്നാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാക്കുകള്‍ തെളിയിക്കുന്നത്.

അതേസമയം, രാഷ‌്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനുള്ള ഇലക‌്ട്രല്‍ ബോണ്ടുകളുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ‌് കമ്മീഷന് ഉല്‍ക്കണ്‌ഠ ഉണ്ടെന്ന‌് റാവത്ത‌് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ ധനബില്ലായി ഇത‌് കൊണ്ടുവന്നപ്പോള്‍ത്തന്നെ ഇക്കാര്യം നിയമ മന്ത്രാലയത്തെ അറിയിച്ചു. രാഷ‌്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന കൂടുതല്‍ ദുരൂഹമാകും. ഇതുമൂലം ചട്ടങ്ങള്‍ മറികടന്ന‌് പല കമ്പനികളും സംഭാവന നല്‍കാന്‍ തയ്യാറാകും. ആരാണ‌് നല്‍കിയതെന്ന‌് തിരിച്ചറില്ല, അതിനാല്‍ ആര്‍ക്കും സംഭാവന നല്‍കാനാകും. ഇത്തരം പ്രശ‌്നങ്ങളെല്ലാം തിരഞ്ഞെടുപ്പ‌് കമ്മീഷന്‍ ഉന്നയിച്ചിട്ടുണ്ട‌്. പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും നടപ്പാക്കിയിട്ടില്ലെന്നുമാണ‌് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 
ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്‍റെ പ്രായോഗികതയും ഒ.പി റാവത്ത് ചോദ്യം ചെയ്യുന്നുണ്ട്. നിലവില്‍ 17 ലക്ഷം വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത് അതുപയോഗിച്ചാണ് രാജ്യത്തെ തിരഞ്ഞെടുപ്പുകളെല്ലാം നടത്തുന്നത്. ഒറ്റ തിരഞ്ഞെടുപ്പാക്കി മാറ്റിയാല്‍ സുഗമമായ നടത്തിപ്പിന് കുറഞ്ഞത് 34 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ വേണ്ടി വരും. ഇത് ചെലവ് ചുരുക്കുന്നതിനേക്കാള്‍ കൂട്ടാനാണ് സാധ്യതയെന്നും റാവത്ത് പറയുന്നു.

കൂടാതെ തിരഞ്ഞെടുപ്പിന്‍റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് നേരിടുന്ന പ്രധാന വെല്ലുവിളിയായി സോഷ്യല്‍മീഡിയ ഇന്ന് മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്രധാന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ലോകരാജ്യങ്ങളുടെ മൊത്തത്തിലുള്ള തലവേദനയാണിത്. നിശബ്ദ പ്രചാരണത്തിന്‍റെ 48 മണിക്കൂറില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

 

Read More