ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയിലെ വായുവിന്റെ നിലവാരം കൂടുതല്‍ വിഷാംശമുള്ളതായി മാറിക്കഴിഞ്ഞുവെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോരട്ടും പറയുന്നത്.
പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതു തന്നെയാണ് ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനു മുഖ്യ കാരണം. എല്ലാ വർഷവും ഒക്ടോബർ അവസാനം ലക്ഷക്കണക്കിനു ടണ്‍ വൈക്കോലും കളകളുമാണ് ഇവിടങ്ങളിൽ കൂട്ടിയിട്ടു കത്തിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ മാത്രമായി 35 ടണ്‍ മാലിന്യം കത്തിക്കുന്നുണ്ടെന്നാണു കണക്ക്.
ഒക്ടോബർ 27, 29, 31 തീയതികളിലായി നാസ എടുത്ത ചിത്രങ്ങളിൽ നിന്നു വ്യക്തമാക്കുന്നത് പഞ്ചാബിൽനിന്നാണ് ഇത്തരത്തിൽ ഏറ്റവുമധികം പുക ഉയരുന്നതെന്നാണ്. നാലു ദിവസത്തോളം എടുത്താണ് ഈ കറുത്ത പുകപടലം ഡൽഹിയിലെത്തുന്നതെന്നാണ് നാസയുടെ വിവരങ്ങൾ പരിശോധിച്ച കാണ്‍പൂർ ഐഐടിയിലെ പ്രഫസർ സച്ചിദാനന്ദ നന്ദ് ത്രിപാഠി പറഞ്ഞത്. വടക്കുപടിഞ്ഞാറൻ കാറ്റാണ് ഈ മാലിന്യത്തെ ഡൽഹിയിലേക്കു കൊണ്ടുവരുന്നതെന്ന് സ്കൈമെറ്റ് കാലാവസ്ഥാ കേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ പുകയാണ് ഡല്‍ഹിയിലെ മലിനീകരണം രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ഡല്‍ഹിയെ മൂടുന്ന വിഷപ്പുകക്ക് ദൂരെ മണലാരണ്യത്തില്‍ നിന്ന് കടല്‍ കടന്നെത്തുന്ന പൊടിക്കാറ്റും കാരണക്കാരനെന്ന് റിപ്പോര്‍ട്ട്. കുവൈത്ത്, ഇറാന്, സഊദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റാണ് കാതങ്ങള്‍ താണ്ടി ഇന്ത്യയിലെത്തുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു ആകാശക്കാഴ്ച നാസ പുറത്തു വിട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായ ചൈനയിലെ ബെയ്ജിങിനേക്കാള്‍ പത്തിരട്ടി മലിനമാണ് ഈ വര്‍ഷം ഡല്‍ഹിയിലെ പുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതസമയം, അന്തരീക്ഷ മലിനീകരണം ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേർക്കണം. ഡൽഹി മുഖ്യമന്ത്രിയും താനും മാത്രം കൂടിയാലോചിച്ചതുകൊണ്ട് പരിഹാരം കണ്ടെത്താനാകില്ല. വൈക്കോൽ കൂട്ടിയിട്ടു കത്തിച്ച് കൃഷിലാഭം ഉണ്ടാക്കുന്ന കർഷകർക്കു നഷ്ടപരിഹാരം നൽകാൻ കേന്ദ്രസഹായവും അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ വായുവിലെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഇപ്പോള്‍ 500 സ്കെയിലനുസരിച്ച് 486 പോയിന്റാണ്. നിലവാര സൂചികയനുസരിച്ച് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സൂചിക 50 വരെയാകാമെന്നാണ് കണക്ക്. ശനിയാഴ്ചയോടെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
വായുവിന്റെ നിലവാരം ക്വാളിറ്റി ഇന്‍ഡെക്സ് (എ.ക്യു.ഐ.) 0-50 'നല്ലത്', 51-100 'തൃപ്തികരം' 101-200 'മിതത്വം' 201-300 'മോശം' 301-400 'വളരെ മോശം' 401 ന് മുകളില്‍ 'കഠിനം' എന്നിങ്ങനെയാണ് വേര്‍തിരിച്ചിട്ടുള്ളത്.