ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്ന നിസർഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു....
ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലിക്കാറ്റ് മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു വഴിയൊരുക്കും. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ഇതിനോടകം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
നിസർഗ ചുഴലിക്കാറ്റിനെ നേരിടുന്നതിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങൾ ധ്രുതഗതിയിലാക്കിയിരിയ്ക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തീരാ പ്രദേശത്ത് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശം ദേശീയ ദുരന്ത നിവാരണ സേനാ തലവൻ എസ് എൻ പ്രഥാൻ നല്‍കിക്കഴിഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതൽ സംഘങ്ങളും തയ്യാറാണ്.
Also read: 'നിസര്‍ഗ' : മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
നിസർഗ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
നിസർഗ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ് ആണ്. പ്രകൃതി എന്നാണ് വാക്കിന്‍റെ അര്‍ഥം. 2019ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നൽകിയതും ബംഗ്ലാദേശാണ്.
ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദം ഗോവ തീരത്തിനടുത്ത് ശക്തമായി. ഇതു ചൊവ്വാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്‍റെ തെക്കും തീരത്തെത്തും. നാലിന് കാറ്റിന് ശക്തികുറയും. കേരള, കർണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.