ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം ചര്‍ച്ച ചെയ്യും.
ബംഗാളില്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ആകെയുള്ള സമ്പാദ്യം എന്ന് പറയുന്നത് കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും പിന്നെ തമിഴnട്ടില്‍ നിന്നുള്ള രണ്ടു സീറ്റുമാണ്.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. കേരളത്തിലെ അനുകൂല സാഹചര്യത്തില്‍ പോലും സിപിഎമ്മിനുണ്ടായത് വന്‍ പരാജയമാണ്. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്താന്‍ കൂടിയാണ് ഇന്നത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച തിരഞ്ഞെടുപ്പ നയത്തില്‍ എന്തെങ്കിലും പ്രശനം ഉണ്ടായിരുന്നോയെന്ന് പാർട്ടി പരിശോധിക്കും. കേരളത്തിലെ പരാജയകാരണം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. ജൂണ്‍ ആദ്യവാരത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.