ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവജനങ്ങളേയും വിദ്യാര്‍ഥികളേയും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിന് സമീപമാണ് കോണ്‍ഗ്രസ് ധര്‍ണ. ട്വിറ്ററിലൂടെയാണ് അദ്ദേഹം മഹാപ്രതിഷേധധര്‍ണയില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രിയപ്പട്ടെ വിദ്യാർഥികളെ, യുവാക്കളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാൽ പോരാ. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഒപ്പം, രാജ്ഘട്ടില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാട്ടാകെ പ്രതിഷേധം അലയടിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ? എന്ന ചോദ്യമുയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, ഇക്കാര്യം ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
മുന്‍കൂട്ടിനിശ്ചയിച്ചതുപ്രകാരം വിദേശസന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി.
പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇന്ന് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തുന്ന ധര്‍ണ. സോണിയഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.