ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ സമീപിച്ചതായി റിപ്പോര്‍ട്ട്.
വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു കുമാരസ്വാമി സ്പീക്കര്‍ കെ ആര് രമേഷ് കുമാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് മാറ്റാന്‍ സാധിക്കില്ലെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചതായാണ് സൂചന.
വിശ്വാസ വോട്ടെടുപ്പിന് പ്രത്യേക സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെങ്കിലും, ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാവാന്‍ സഭാംഗങ്ങളോട് അഭ്യർത്ഥിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ അംഗങ്ങള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള നോട്ടീസ് നല്‍കും. തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നതായി എംഎല്‍എമാര്‍ക്ക് തോന്നുന്ന പക്ഷം അവര്‍ക്ക് തന്നെ സമീപിക്കാമെന്നും, അവരുടെ സുരക്ഷ താന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അവരുടെ ആഗ്രഹം., അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വിശ്വാസ പ്രമേയത്തിന് മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കുമാരസ്വാമി വെള്ളിയാഴ്ച സ്പീക്കര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സഖ്യ സര്‍ക്കാരിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കാണാത്തതിനെ തുടര്‍ന്നാണ് കുമാരസ്വാമി വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചതെന്നാണ് സൂചന. എന്നാല്‍, ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യവുമായി ബിജെപി എംഎല്‍എമാര്‍ സ്പീക്കറെ കണ്ടിരുന്നു.
എന്നാല്‍, കര്‍ണാടകയിലെ പ്രശ്ന പരിഹാരത്തിന് അവസാന നീക്കമായി സിദ്ധരാമയ്യയെ മുഖ്യനാക്കി പരിഹാരം കാണുവാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ ആവശ്യം വിമതര്‍ നേരത്തേ മുന്നോട്ടുവച്ചതുമാണ്. പ്രതിസന്ധി ഘട്ടമായതിനാല്‍ ജെഡിഎസ് നേതൃത്വം ഇതിനു സമ്മതം മൂളിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചവരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഈ നീക്കം വിമതര്‍ സമ്മതിച്ചാല്‍മാത്രമേ സഖ്യ സര്‍ക്കാരിന് തുടരാന്‍ സാധിക്കൂ.
കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ പ്രമേയത്തെ അതിജീവിക്കുമെന്ന വിശ്വാസം ഇപ്പോഴും ഭരണപക്ഷത്തില്ലെങ്കിലും അവസാന നിമിഷം ചില അത്ഭുതങ്ങള്‍ സംഭവിച്ചുകൂടെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. സഖ്യ സര്‍ക്കാര്‍ വിമതര്‍ക്കെതിരെ വിപ്പ് പ്രയോഗിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.
കൂടാതെ, എല്ലാ വിമതര്‍ക്കും അവസരങ്ങള്‍ നല്‍കാനുള്ള നീക്കത്തില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയിലും ഭിന്നത രൂക്ഷമാണ്. ഈ അവസ്ഥയില്‍ ചില എംഎല്‍എമാര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
എന്തായാലും കണക്കുകൂട്ടലുകള്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരേപോലെ നടത്തുകയാണ്. എന്നാല്‍,
കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ തള്ളിയ പശ്ചാത്തലത്തില്‍ സഖ്യ സര്‍ക്കാരിന്‍റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയുണ്ടാകുമെന്ന്‍ കരുതാം...