ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ക്രമസമാധാന നിയമ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍.
അസമിലെ രണ്ടിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന 48 മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ദിബ്രുഗഡ്, ഗുവാഹത്തി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കര്‍ഫ്യൂവില്‍ 5 മണിക്കൂര്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കര്‍ഫ്യൂവില്‍ ഇളവ് നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ ആഹ്വാനം ചെയ്ത നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഗുവാഹത്തിയിലെ ചന്ദമാരി പ്രദേശത്ത് തടിച്ചുകൂടിയതായാണ് റിപ്പോര്‍ട്ട്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പസായതോടെ വ്യാഴാഴ്‌ച മുതലാണ് അസമിലും ത്രിപുരയിലും വന്‍ തോതില്‍ പ്രതിഷേധം ആളിക്കത്തിയത്.
അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനനില തകരുന്ന അവസ്ഥയില്‍ സര്‍ക്കാര്‍, പോലീസ് തലപ്പത്ത് അഴിച്ചു പണി നടത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിലെ പോലീസ് മേലുദ്യോഗസ്ഥരെ സ്ഥലം മാറ്റി.
കൂടാതെ,
ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നത് 48 മണിക്കൂർ കൂടി നീട്ടി. അതായത് ശനിയാഴ്ച 12 മണിവരെ
ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങൾ ലഭ്യമായിരിക്കില്ല.
വ്യാഴാഴ്‌ച ദിവസം മുഴുവന്‍ അസം ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പ്രതിഷേധാഗ്നിയില്‍ എരിയുകയായിരുന്നു. ജനങ്ങള്‍ നടത്തുന്ന കടുത്ത പ്രതിഷേധവും ആക്രമണ സംഭവങ്ങളും കണക്കിലെടുത്ത് അസമിലെ രണ്ട് പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു൦ അഗ്നിക്കിരയാക്കി. സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഗതാഗത സംവിധാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത-അസം, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും അസമില്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.
കൂടാതെ, അസാമിലെ നാലിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. പ്രതിഷേധത്തിന്റെ കേന്ദ്രം ആസാമിലെ ഗുവാഹത്തി ആയതിനാല്‍ നഗരത്തില്‍ കരസേനയുടെ രണ്ട് കോളം ഫ്ലാഗ് മാര്‍ച്ച് നടത്തി. ടിന്‍സുകിയ, ദിബ്രുഗഡ്, ജോര്‍ഹാത് ജില്ലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
കൂടാതെ, നിരവധി സ്ഥലങ്ങളില്‍ ബിജെപി പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ദിബ്രുഗഡിലേയും ദിസ്പുരിലേയും ബിജെപി പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടാതെ, അസം ഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന്റെയും കേന്ദ്രമന്ത്രി രാമേശ്വര്‍ ടെലിയുടേയും വീടുകള്‍ക്കുനേരെ ആക്രമണം ഉണ്ടായി ഇതിനെ തുടര്‍ന്ന് ദിബ്രുഗഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍, തങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അസമില്‍ പ്രതിഷേധം. പുറത്തുനിന്നെത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നല്‍കുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയവും ഇവിടുത്തുകാര്‍ക്കുണ്ട്.