മുംബൈ: ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി.
56കാരിയായ ചന്ദ കൊച്ചാര്‍ കാലാവധി തീരുംമുന്‍പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തേ നൽകിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. കൂടാതെ വായ്പയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ചന്ദ കോച്ചാര്‍ അവധിയില്‍ പ്രവേശിച്ചത്.
സന്ദീപ് ബക്ഷിയാണ് ഐസിഐസിഐ ബാങ്കിന്‍റെ പുതിയ മേധാവി. ചന്ദ കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം നടന്നിരുന്ന കാലയളവില്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി താൽക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്‍റെ ലൈഫ് ഇൻഷുറൻസ് തലവനായ ബക്ഷിയായിരുന്നു. 2023 ഒക്ടോബർ 3വരെയാണു ബക്ഷിയുടെ കാലാവധി.
ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിനു സ്ഥാനം നഷ്ടപ്പെടുത്തിയത്. 2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്.