ബംഗളൂരു: കാവേരി വിഷയത്തില്‍ ബംഗളൂരുവില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായ 22 കാരിയായ ഭാഗ്യ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത് 100 രൂപയുടെ ബിരിയാണിക്ക് വേണ്ടിയെന്ന് വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള ഭാഗ്യയുടെ അമ്മയാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ.പി.എന്‍ ബസ് ഡിപ്പോയിലെ 42 ബസുകളാണ് ഭാഗ്യശ്രീ അടക്കമുള്ളവര്‍ തീവച്ച് നശിപ്പിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ച ഭാഗ്യശ്രീ അമ്മയ്ക്കൊപ്പം ബസ് ഡിപ്പോയിലെ യാര്‍ഡിലാണ് താമസിക്കുന്നത്. ചില്ലറ പണികളെടുത്താണ് ഇവര്‍ ജീവിക്കുന്നത്. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് കുറച്ച് യുവാക്കള്‍ ഇവരെ സമീപിക്കുകയും ബസിനു തീ കൊളുത്തുകയാണെങ്കില്‍ 100 രൂപയുടെ ബിരിയാണി നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ ഭാഗ്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാഗ്യ ഉള്‍പ്പടെ 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഭാഗ്യയാണോ അക്രമി സംഘത്തെ നയിച്ചതെന്ന് കാര്യത്തില്‍ പോലീസിന് ഇതുവരെ കൃത്യമായ വിവരം കിട്ടിയിട്ടില്ല.
കന്നഡ ഓര്‍ഗനൈസേഷന്‍ അംഗമാണെന്ന് ഭാഗ്യശ്രീ. പ്ലാസ്റ്റിക് കാനില്‍ ഇന്ധനവുമായി ബസിനടുത്തേക്ക് നീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്. സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്. ബംഗലുരുവില്‍ സെപ്തംബര്‍ 12 ന് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട 400 പേരില്‍ ഒരേയൊരു വനിത ഭാഗ്യയാണ്.